465. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിൽ വിശ്വാസം അർപ്പിച്ചവരോട് നീതി പുലർത്തണം.
. .സിപിഐ(എം) ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിലപാട് ഇന്ത്യയുടെ ഭരണത്തിൽ നിന്നും ബിജെപിയെ ഒഴിവാക്കിയാൽ മാത്രം മതിയെന്നാണ്. അതിന്റെ കൂടെ അദ്ദേഹം 2020 ൽ ബീഹാർ അസംബ്‌ളി തെരെഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യം "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്നത് കൂടെ ചേർക്കണം. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം എന്നത് മാത്രമല്ല; അദ്ദേഹത്തിന്റെ "മാർക്സിസം" എന്ന തത്വ ശാസ്ത്റത്തെക്കുറിച്ചുള്ള ധാരണകളും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ജനങ്ങളെക്കുറിച്ചുള്ള അറിവും എത്റ പരിതാപകരമാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ കൂടെ പുറത്തു വന്നത്. ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഭരണം ഏല്പ്പിക്കണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. 2016 ൽ ബംഗാളിലെ തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടെ കൂട്ടികൊണ്ടാണ് അതിന്റെ തുടക്കം. അതിനോട് മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും യോചിക്കുന്നു എന്നത് ഇന്ത്യൻ തൊഴിലാളി വർഗ പ്രസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കോൺഗ്രസിനെക്കൂടെ കൂട്ടി ബംഗാൾ അസ്സംബ്ളി തെരെഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് ഒരൊറ്റയാൾ പോലും വിജയിച്ചില്ല എന്നത് "പാർട്ടി ജനറൽ സെക്രട്ടറിയെ" ആവേശം കൊള്ളിക്കുകയാണ്. അതുകൊണ്ട് അതെ നിലപാട് ഹിമാചൽ പ്രദേശിൽ ക്കൂടെ നടത്തി, അവിടെ ഉണ്ടായിരുന്ന ഒരു സീറ്റും ഇലാതാക്കി. വീണ്ടും ത്രിപുരയിലേക്കും അതുകൂടാതെ മറ്റു എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഒരുക്കം. ഇന്ത്യയിൽ നിന്നും ചെങ്കൊടിയുടെ പ്രസ്ഥാനത്തെ പൂർണമായും ഇല്ലാതാക്കുന്നത് വരെ പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇപ്പോഴത്തെ നിലപാട് തുടരും എന്നാണ് അവരുടെ നിലപാടുകളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോൾ കേരളം ഒഴികെ എല്ലാ സംസ്ഥാന ങ്ങളിലും കോൺഗ്രസിനെ വിജയിപ്പിച്ച് ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കാനാണ് ശ്രമം. വിജയിക്കുന്ന ഏത് കോൺഗ്രസ് നേതാവും ബിജെപിയിലേക്ക് മാറാനുള്ള സാധ്യത പോലും അവഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ പരമാവധി മത്സര രംഗത്ത് ഇല്ലാതിരിക്കാൻ പാർട്ടി നേതൃത്വം പരമാവധി ശ്രമിയ്ക്കും. അങ്ങനെ ജനാധിപത്യത്തെ പോലും കൊല ചെയ്യുകയാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും പെരും കള്ളന്മാരായ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കുന്ന സാധാരണ ജനങ്ങൾ തെരഞ്ഞെടുപ്പുകൾ പോലും ബഹിഷ്‌ക്കരിക്കും. എന്നാൽ ആകെ ചെയ്യുന്ന വോട്ടുകളിൽ കൂടുതൽ ലഭിക്കുന്നയാൾ വിജയിച്ചതായി കണക്കാക്കും എന്നതും ഒരു പ്രശ്നമാണ്. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിച്ചാൽ തൊണ്ണൂറ് ശതമാനം ഇന്ത്യൻ ജനതയും അതിനോട് സഹകരിക്കും എന്ന് എത്രയോ പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അതോടൊന്നും യാതൊരു താത്പ്പര്യവും കമ്മ്യൂണിസ്റ്റ് നേത്യുത്വങ്ങൾ കാണിക്കുന്നില്ല. അഞ്ചിൽ നാല് ഭാഗം ജനങ്ങളും അവരുടെ വോട്ടവകാശം വഴി രേഖപ്പെടുത്തിയ അംഗീകാരത്തോടെയുള്ള ഭേദഗതിയാണ് ഇന്ത്യയിൽ ഭരണ ഘടന ഭേദഗതിയിൽ സോഷ്യലിസത്തിന് ഉണ്ടായിട്ടുള്ളത്. ആ ജനങ്ങൾ അത്രയും ഇന്ത്യയിൽ ഇപ്പോഴും ജീവിച്ചിരിക്കുകയാണ്. പക്ഷെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾ മുതലാളിത്തം ഒരിക്കലും ഉപേക്ഷിക്കില്ല എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് കാണിക്കുന്ന ദയനീയ വിധേയത്വത്തിന്റെ അടിസ്ഥാനം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കരുത് എന്ന വാശിയും.
. .ഇൻഡ്യയിലെ ചൂഷക വർഗങ്ങൾക്കെതിരെ പോരാടാൻ 1950 കാലം മുതൽ ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലെന്നതാണ് ഫലത്തിൽ സംഭവിക്കുന്നത്. വ്യവസായത്തിലെ സ്വകാര്യ ഉടമസ്ഥതയല്ല ചൂഷക വർഗ രാഷ്ട്രീയമാണ് യഥാർത്ഥത്തിൽ മുതലാളിത്തം എന്നത് കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. കേരളത്തിലെ "മാവൂർ റയോൺസ് " (1957) മുതൽ ബംഗാളിലെ "സിംഗൂർ, നന്ദീഗ്രാം" (2008) ഉൾപ്പെടെ ഏറ്റവും ഒടുവിൽ ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും ഇന്ത്യൻ ചൂഷകവർഗ്ഗങ്ങൾക്ക് അടിയറ വയ്ക്കുന്നത്തിനോട് പൂർണമായും വിധേയത്വം പുലർത്തുന്നത് നിലപാട് സ്വീകരിക്കുന്നത് "കമ്മ്യൂണിസ്റ്റ് പാർട്ടി" ആണെന്ന്ത് നിഷേധിക്കാൻ ആർക്കും ആവില്ല. ഹിന്ദുത്വ വാദികളുടെ സാമ്പത്തിക നയങ്ങൾക്ക് പൂർണമായും വിധേയത്വം കാണിച്ചാണ് അവരെ ഭരണത്തിൽ നിന്നും മാറ്റാൻ ശ്രമിക്കുന്നത്.
. .ഇന്ത്യയിൽ പാർട്ടി വളരാത്തത് ജാതി വ്യവസ്ഥ മൂലമാണെന്ന് പറയുന്ന സഖാക്കൾ സ. ഇ എം എസ് ഉൾപ്പെടെയുള്ളവരുടെ ചരിത്രം പൂർണമായും വിസ്മരിക്കുകയാണ്. എല്ലാ പൊതുമേഖല വ്യവസായങ്ങളും ബാങ്കുകളും ചൂഷക വർഗങ്ങൾക്ക് മോഡി സർക്കാർ അടിയറ വയ്ക്കുന്നതിനെ പാർട്ടി പരിപാടി (6.5) ൽ കാണിച്ചിരിക്കുന്നത് പ്രകാരം പൊതു മേഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും എന്നതും മാർക്സിസത്തിന്റെ മർമ്മം ആയ മിച്ചമൂല്യ സിദ്ധാന്തത്തെയും അവഗണിച്ചു് എന്തുകൊണ്ടാണ് അനുകൂലിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സോഷ്യലിസം എന്ന ലക്‌ഷ്യം ഉണ്ടായിരുന്നപ്പോൾ ജാതി-മത വ്യത്യാസമോ സമ്പന്ന-ദരിദ്ര വ്യത്യാസമോ ഇല്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സാമൂഹ്യ നീതി അംഗീകരിച്ചുകൊണ്ട് തന്നെ എത്റ പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ തയ്യാറായി പാർട്ടിയോട് സഹകരിക്കാൻ തയ്യാറായി. ജീവൻ ഉണ്ടാവില്ല എന്ന പൂർണ വിശ്വാസത്തിൽ തന്നെ തൊഴിലാളി വർഗ്ഗത്തിന്റെ മോചന പോരാട്ട പാതയിൽ അണിനിരന്നവർ ആയിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല പ്രവർത്തകർ. പോലീസ് മർദനത്തിൽ "ഇഞ്ച് --ഇഞ്ചായി മരിക്കുമ്പോഴും; അമ്മേ എന്ന് വിളിക്കാതെ; ഇങ്ക്വ്‌ലാബ് വിളിച്ചവരെ; നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ" എന്നായിരുന്നു രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുമ്പോൾ വിളിച്ചിരുന്ന മുദ്രാവാക്യം. അവരുടെ പോരാട്ടങ്ങളെക്കുറിച്ചൊന്നും യാതൊന്നും അറിയാത്തവരാണ് ഇന്ത്യയിലെ ചൂഷക വർഗ്ഗങ്ങൾക്കായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പൂർണമായും ഇല്ലാതാക്കാനും അതിനായി മാത്റം നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഭാവി ഇന്ത്യയുടെ ഭരണം വീണ്ടും ഏൽപ്പിക്കുവാനും തയാറാകുന്നത്. കേരളത്തിൽ മാത്റം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം മതി എന്ന നിലപാട് എടുക്കുന്നവരും ഫലത്തിൽ സിതാറാം യെച്ചൂരിക്ക് പൂർണ പിന്തുണ കൊടുക്കുകയാണ്. "തൊഴിലാളിവർഗ സാർവ്വ ദേശീയതയുടെ അർത്ഥമെന്താണ്; ഇന്ത്യയിൽ ഒരോ സംസ്ഥാനവും ഒരോ യൂണിറ്റാണ് എന്ന് കരുതുന്നവരുടെ നിലവാരം എന്താണ് എന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിലെ കാർഷിക തൊഴിലാളിയുടേയും കൃഷിക്കാരുടെയും കാര്യം കേരളത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന് പ്രശ്‌നമേയല്ല. ഇന്ത്യൻ ഭരണ ഘടനയും ഫെഡറൽ സംവിധാനവും മനസിലാക്കാതെ കേരളത്തെ മാത്റം വികസനത്തിന്റെ പരമോന്നതിയിൽ എത്തിക്കാമെന്നുള്ള ധാരണ വളരെ വിചിത്റമാണ്. അതാണ് ബംഗാളിൽ 34 വർഷം തുടർച്ചയായി ഭരിച്ചിട്ടും അസംബ്ളിയിൽ ഒരൊറ്റ അംഗം പോലും ഇല്ലാതായപ്പോഴും പാർട്ടി പരിപാടിയിൽ ഒരു മാറ്റവും പാടില്ല എന്ന് നിലപാട് സ്വീകരിച്ചത്.
. .എന്നാൽ പാർട്ടിയുടെ ലക്ഷ്യം വികസിത മുതലാളിത്തം ആയപ്പോൾ ഒരു നല്ല സാമൂഹ്യ വ്യ്വസ്ഥ എന്ന ലക്ഷ്യത്തിനായി ആരും പാർട്ടിയോട് അടുക്കാതെയായി. വരുന്നവരാകട്ടെ ആകർഷകമായ വ്യക്തിഗത വളർച്ച എന്ന ലക്ഷ്യം മാത്റം ഉള്ളവരും ആയി. ഉയർന്ന് പോളിറ്റ് ബ്യൂറോ വരെ വളർന്നാൽ എങ്ങനെയെങ്കിലും "പ്രായ പൂർത്തി" ആകുന്നതുവരെ കൊണ്ടുപോകണം. രാജ്യം എങ്ങനെ ആയാലും അവർക്ക് അത് പ്രശ്‌നമേയല്ല. അതാണ് ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകർന്നപ്പോഴും യാതൊരു കുലുക്കവും ഇല്ലാതെ ബിജെപി യുടെ ഭരണ തുടർച്ചക്കായി തയാറെടുക്കുന്നത്. മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണെന്ന് അറിയാത്തവരല്ല ഇന്ത്യയിൽ ഒരുകാരണ വശാലും സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം അംഗീകരിക്കാത്തത്. മാർക്സിസം മുതലാളിത്തത്തിന് ഉള്ളതല്ല എന്നും അറിയാത്തവരല്ല പോളിറ്റ് ബ്യൂറോ മെമ്പർമാർ ആരും.
. .ഒരു നല്ല സാമൂഹ്യ വ്യവസ്ഥ മനസ്സിൽ അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരോട് "മുതലാളിത്തം വളരണം എന്നാണ് പാർട്ടി നിലപാട്" എന്ന് പറയുന്നത് അവരോട് ചെയ്യുന്ന കൊടും ചതിയാണ്. അതാണ് ഇന്ത്യയിൽ 1950 കാലം മുതൽ കഴിഞ്ഞ എഴുപത്തിമൂന്ന് വർഷമായി ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് സിപിഐ യിലെയും സിപിഐ (എം) ലെയും സ്ഥിതിയാണ്. പാവം പാർട്ടി അംഗത്തിന് ആത്മഹത്യ ചെയ്യാൻ അല്ലാതെ മറ്റ് യാതൊരു പരിഹാരമാർഗവും ഇല്ല. അവർ ക്രമേണ പാർട്ടിയിൽ നിർജീവം ആകും. അങ്ങനെയുള്ള ലക്ഷക്കണക്കിന് പാർട്ടി അംഗങ്ങൾ ഇന്ന് സിപിഐ യിലും സിപിഐ (എം) ലും ഇന്ത്യ ഒട്ടാകെയുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കേവലം രാഷ്ട്രീയമായ തീരുമാനം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇന്ത്യ ബിജെപി യുടേയും കോർപ്പറേറ്റു മുതലാളിമാരുടെയും വിളയാട്ടു ഭൂമിയായി തുടരുന്നത്. ആശയപരമായ യാതൊരു ധാരണകളും ഇല്ലാതെ, കുറച്ച് തെറ്റിദ്ധാരണകൾ മൂലം സോഷ്യലിസ്റ്റ് രാജ്യമാകണം എന്ന തീരുമാനം കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം എടുക്കുന്നില്ല. മറ്റേതെങ്കിലും രാജ്യത്തെ കാര്യങ്ങൾ ഇന്ത്യയിൽ ആവർത്തിക്കാൻ സാധ്യമല്ല, അതിന്റെ ആവശ്യവും ഇല്ല. ജനങ്ങളുടെ ഭൂരിപക്ഷ ത്തിന്റെയും ആഗ്രഹങ്ങൾ അനുസരിച്ച് മാത്രമെ രാജ്യം മുന്നോട്ട് പോവുക യുള്ളു. എന്താണ് സോഷ്യലിസത്തിന്റെ മെച്ചങ്ങളും മുതലാളിത്തത്തിന്റെ ദോഷങ്ങളും എന്ന് ജനങ്ങളോട് വിശദീകരിക്കണം. ഇന്ന് അതിന് യാതൊരു നിയമതടസങ്ങളും ഇല്ല. ഇൻഡ്യൻ ഭരണ ഘടന അംഗീകരിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളിലേക്ക് ഇന്ത്യയെ നയിക്കണം. ജനങ്ങൾ വോട്ട് ചെയ്ത് തന്നെ അവരെ ഭരണത്തിലേറ്റും. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് നേതൃത്വം ഇപ്പോഴും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് നിലനിന്നിരുന്ന കാഴ്ചപ്പാടു കളിൽ തന്നെയാണ്. 1947 ന് മുൻപുണ്ടായിരുന്ന ഇന്ത്യ അല്ല 2022 ലെ ഇന്ത്യ എന്ന് എന്നാണ് അവർക്ക് ബോധ്യമാവുക?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ