2020 ഫെബ്രുവരി 17, തിങ്കളാഴ്‌ച

325. നേതൃത്വത്തെ തീരുമാനിക്കുന്നതിനുള്ള യോഗ്യത

                                    325. നേതൃത്വത്തെ തീരുമാനിക്കുന്നതിനുള്ള യോഗ്യത 
പ്രായം മാത്രം ആകരുത്. മാർക്സിസം - ലെനിസം എന്ന തത്വ ശാസ്ത്രത്തിൽ പ്രാഥമിക ധാരണ എങ്കിലും ഉണ്ടോ എന്നതായിരിക്കണം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ കുറിച്ചോ മാർക്സിന്റെ "മൂലധനം" എന്ന കൃതിയെ കുറിച്ചോ പ്രാഥമിക ധാരണ എങ്കിലും ഇല്ലാത്തവർ നേതൃത്വത്തിൽ ഉണ്ടാകരുത്. അല്ലെങ്കിൽ ഈ പ്രസ്ഥാനം തനിയെ ഇല്ലാതാകും. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക അല്ല മാർക്സിസം എന്നെങ്കിലും അറിഞ്ഞിരിക്കണം. തൊഴിലാളി വർഗത്തിന്റെ തത്വശാസ്ത്രം ആണ് മാർക്സിസം എന്നെങ്കിലും അറിഞ്ഞിരിക്കണം. മുതലാളിത്ത സാമ്പത്തിക ക്രമത്തിൽ "സമ്പത്തു്" എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരം ആയിട്ടാണ് അനുഭവപ്പെടുക എന്ന് വ്യക്തമാക്കികൊണ്ട് ചരക്ക് രൂപം കൊള്ളൂന്നതിന് ആവശ്യമായ മനുഷ്യാദ്ധ്വാനവും അതിലൂടെ ബൂർഷ്വാസി നടത്തി കൊണ്ടിരിക്കുന്ന അദ്ധ്വാന ശക്തിയുടെ ചൂഷണവും തൊഴിലാളി വർഗം എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നും മാർക്സ് തെളിയിക്കുകയാണ് മഹത്തായ മൂലധനം എന്നകൃതിയിലൂടെ. 

എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു മണിക്കൂറിലെ അദ്ധ്വാന ശക്തിയുടെ മൂല്യമെങ്കിലും പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തിയുടെ മൂല്ല്യം എന്ന നിലയിൽ (ഏറ്റവും കുറഞ്ഞത്) ബൂർഷ്വാസിയ്ക്ക് (തൊഴിൽ ഉടമയ്ക്ക്) ഒരു ദിവസം ലഭിച്ചിരിക്കും. അത് ഇല്ലെങ്കിൽ തൊഴിൽ ഉടമ തൊഴിലാളിയെ കൊണ്ട് പണി എടുപ്പിക്കുകയില്ല. ആയിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ (സ്ഥാപനത്തിൽ) ആയിരം മണിക്കൂർ ഒരു ദിവസം തൊഴിൽ ഉടമയ്ക്ക് ലഭിയ്ക്കും. ഇത് ആഴ്ചയും മാസവും വർഷവും വർഷങ്ങളും എന്ന നിലയിൽ കണക്കാക്കണം. തൊഴിൽ ഉടമ കാണെക്കാണെ വലുതാകുന്നതിന്റെ രഹസ്യം ആണിത്. ഇന്ത്യ ഒട്ടാകെ ഒരു ദിവസം അമ്പത് കോടി തൊഴിലാളികൾ പണി എടുക്കുന്നു എങ്കിൽ ഒരു ദിവസം അമ്പതു കോടി മണിക്കൂർ ഇന്ത്യൻ മുതലാളിത്തത്തിന് ലഭിക്കുകയാണ്. ഒരു സോഷ്യലിസ്റ്റു വ്യവസ്ഥയിൽ ഇത് രാഷ്ട്രത്തിനാണ് ലഭിക്കുക. അത് രാഷ്ട്രത്തിന്റെ ആകെ അഭിവൃദ്ധിയ്ക്കും തൊഴിലാളി വർഗ്ഗത്തിന്റെ ആകെ അഭിവൃദ്ധിയ്ക്കും ലഭിക്കും.  ഇൻഡ്യ ഒട്ടാകെ ഒരു ദിവസം തൊഴിലാളികൾ പണി മുടക്കിയാൽ പിറ്റേ ദിവസത്തെ പത്രങ്ങളിൽ കാണുക "പതിനായിരം കോടി യുടെ ദേശീയ നഷ്ടം" എന്നായിരിക്കും.  പണി എടുക്കുന്ന ദിവസങ്ങളിലെ ഇങ്ങനെ ഉണ്ടാകുന്ന "ലാഭം" എവിടെ പോകുന്നു എന്നാരും പറയാറില്ല.  ദേശീയ സമ്പത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും  പത്തു ശതമാനം സമ്പന്നർ അനുഭവിക്കുന്നതിന്റെ കാരണവും മറ്റൊന്നും അല്ല.  
...........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
..........മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്. 

.........മുതലാളിത്തം എത്ര വളർന്നാലും സോഷ്യലിസത്തിലേയ്ക്ക് എത്തില്ല. ചരക്ക് ഉത്പാദനത്തിന്റെ ലക്ഷ്യം തന്നെ വ്യത്യസ്തമാണ്. ലാഭം മാത്രമാണ് മുതലാളിത്തത്തിൽ ലക്ഷ്യം ആവുക. സോഷ്യലിസത്തിലാകട്ടെ ജനങ്ങൾക്കാവശ്യമായവ മതിയായ അളവിൽ ലഭ്യമാക്കുക എന്നതാണ്. മുതലാളിത്തത്തിൽ കാർഷിക മേഖല തികച്ചും അവഗണിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിലെ ഒന്നും ഭാവിയിലേക്ക് കരുതി വയ്ക്കാനും ആവില്ല. പഴയ ലാൻഡ് ഫോണും കമ്പ്യൂട്ടറും ടൈപ്പ് റൈറ്ററും മറ്റും എത്ര വേഗം പഴഞ്ചൻ ആയി? ഇന്നത്തെ സാങ്കേതിക വിദ്യകളും ആവശ്യങ്ങളും ആവില്ല നാളത്തെ ആവശ്യം.
..........മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ്. മാർക്സ് 1850 കാലത്ത് വിലയിരുത്തിയത് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രാജ്യം ആയി മാറിയ ഇഗ്ളീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ ആണ്. അന്ന് ഇന്ത്യ ഭരിക്കുന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആണ്. 1857 ലെ ഒന്നാം സ്വാതന്ത്യ സമരത്തിന് ശേഷം ആണ് ഇന്ത്യൻ ഭരണം ബ്രിട്ടൻ ഏറ്റെടുക്കുന്നത്. ഇഗ്ളീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ വിലയിരുത്തി 1850 കാലത്ത് മാർക്സ് പറഞ്ഞതിനെയാണ് ഇൻഡ്യയിൽ ഇപ്പോഴും പ്രമാണം ആക്കിയിരിക്കുന്നത്. ഇൻഗ്ളണ്ടിൽ വിപ്ളവം നടക്കാനുള്ള സാധ്യതയാണ് മാർക്സ് അന്ന് വിലയിരുത്തിയത്. അവിടെ ഒന്നും നടന്നില്ല. കൊളോണിയൽ ചൂഷണത്തിന്റെ പങ്കു ലഭിക്കുന്ന ബ്രിട്ടനിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപ്പെടുക ബുദ്ധിമുട്ടാണ് എന്നാണ് പിന്നീട് മാർക്സ് പറഞ്ഞത്. എന്നാൽ ലെനിൻ റഷ്യയിൽ വിപ്ളവം നടത്തുന്ന കാര്യത്തിൽ മാർക്സിന്റെ വാക്കുകളിൽ തൂങ്ങി നിന്നില്ല.
......സി പി ഐ (എം) പാർട്ടി പരിപാടി മാറണം.

..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന കാലത്തോളം തൊഴിലാളി വർഗത്തോട് ഇതൊന്നും  പറയാൻ ആവില്ല എന്നതാണ് നിർഭാഗ്യ കരമായ സ്ഥിതി വിശേഷം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും മൂലധനം എന്ന കൃതിയുടെയും ഒരു പേജെങ്കിലും കണ്ടിട്ടുള്ള ഒരാളും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കൂട്ട് നിൽക്കുകയില്ല. കഴിഞ്ഞ നൂറു കൊല്ലത്തെ അനുഭവം കണക്കിലെടുത്തെങ്കിലും ഇപ്പോഴത്തെ നിലപാട് തിരുത്തണം. അല്ലാത്തവർ ചെങ്കൊടി പിടിക്കാൻ അർഹരല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ