2017 ഡിസംബർ 25, തിങ്കളാഴ്‌ച

218. ഡാങ്കെയും കൂട്ടരും യാതൊന്നും പഠിച്ചിട്ടില്ല?

                                               218. ഡാങ്കെയും കൂട്ടരും യാതൊന്നും പഠിച്ചിട്ടില്ല?
           ഇൻഡ്യ  ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്  ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്ഥിതിവിശേഷമാണ് എന്നതിൽ  ഇന്ത്യയെ സ്നേഹിക്കുന്ന ആർക്കും തർക്കം ഉണ്ടാവുമെന്ന് തോന്നുന്നില്ല.  എന്നാൽ അതിലേയ്ക്ക് നയിച്ചത് ദീർഘ കാലം ഇന്ത്യയുടെ ഭരണം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ പരവും സാമ്പത്തികവും സാംസ്കാരികവുമായ വൈകല്യങ്ങളും ജീർണതകളും ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും.  നെഹ്‌റു കുടുമ്പത്തിലെ ഒരാൾ ആയാൽ മതി; അയാൾ എത്ര മരമണ്ടനായാലും കുഴപ്പമില്ല; രാഷ്ട്രീയം എന്നത്  ഏതു മാർഗത്തിലൂടെ ആയാലും പണം ഉണ്ടാക്കുന്നതിനും എത്ര വൃത്തികെട്ട  ജീവിത രീതി സ്വീകരിക്കുന്നതിനും പറ്റിയ മേഖലയാണ്; പക്ഷെ  രഹസ്യം ആയിരിക്കണം  തുടങ്ങിയവയാണ്  ഒരു സാധാരണ "കോൺഗ്രസ്" രാഷ്ട്രീയക്കാരന്റെ ധാരണ.   എന്നാൽ ഇത്  എല്ലാ ബൂർഷ്വാ രാഷ്ട്രീയക്കാരുടെയും പൊതു സ്വഭാവമാണ് താനും. കോൺഗ്രസിന്റെ  മേൽപ്പറഞ്ഞ രാഷ്ട്രീയ നിലപാടാണ് ഇൻഡ്യയിൽ  ഹിന്ദു വർഗീയ വാദികളുടെ ഭരണം ഉണ്ടാകുന്നതിനു കാരണം. എന്നാൽ  ഹിന്ദു വർഗീയ വാദികളുടെ ഭരണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിന്   കോൺഗ്രസിനെ സഹായിക്കണം എന്ന നിലപാട് ആര് എടുത്താലും അത്  പ്രശ്ന പരിഹാരം ആവില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും. കാരണം കോൺഗ്രസിന്റെ രാഷ്ട്രീയത്തിന് അല്ലെങ്കിൽ ബൂർഷ്വാ രാഷ്ട്രീയത്തിന്  എന്തെങ്കിലും കുഴപ്പം ഉള്ളതായി കോൺഗ്രസിനോ അല്ലെങ്കിൽ ബൂർഷ്വാ രാഷ്ട്രീയ കാർക്കോ തോന്നുകയില്ല; കാരണം അവർക്ക്  "രാഷ്ട്രീയം" എന്നാൽ അതാണ്.
          1950 കളിൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്ത എസ്.ഏ. ഡാങ്കെ എന്ന മാന്യനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും എങ്ങനെയോ കാറൽ മാർക്സ്  എന്ന ഒരു പേര് കേട്ടിരുന്നു എന്നല്ലാതെ അദ്ദേഹത്തെക്കുറിച്ചു് കൂടുതൽ എന്തെങ്കിലും മനസിലാക്കുകയോ അദ്ദേഹം ആവിഷ്‌ക്കരിച്ച മാർക്സിസം എന്ന തത്വ ശാസ്ത്രത്തെക്കുറിച്ചു്  വിദൂരമായ എന്തെങ്കിലും അറിവ് നേടുകയോ ഉണ്ടായിരുന്നില്ല എന്നാണ്  അവർ സ്വീകരിച്ച  "ഇൻഡ്യൻ  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ നിന്നും മനസിലാക്കുവാൻ കഴിയുക.  പാർലമെന്ററി ജനാധിപത്യം നടപ്പിലായ ഇന്ത്യയിൽ എങ്ങനെയാണ് ശാസ്ത്രീയ സോഷ്യലിസം നടപ്പിലാക്കുക എന്ന കാര്യത്തിൽ സംശയം ഉണ്ടാവുക സ്വാഭാവികമാണ്.  എന്നാൽ നമുക്ക് ഒരു ലക്ഷ്യം ഉണ്ട്; അവിടേക്കുള്ള വഴി അറിയില്ല എന്ന് പറഞ്ഞാൽ ആർക്കും മനസിലാകും.  എന്നാൽ ഭൂമുഖത്തുനിന്നു തന്നെ മുതലാളിത്തം തുടച്ചുനീക്കുന്നതിനായി ആവിഷ്ക്കരിച്ച "മാർക്സിസം" ആണ് തങ്ങളുടെ അടിസ്ഥാന പ്രമാണം എന്ന് തീരുമാനിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതൃത്വം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിക്കുമ്പോൾ അവർക്ക്  ആ തത്വ ശാസ്ത്രത്തെ കുറിച്ച് യാതൊന്നും അറിയുമായിരുന്നില്ല എന്ന് മാത്രമേ നമുക്ക് കരുതുവാനാവുകയുള്ളു.  കുറഞ്ഞ പക്ഷം "വർഗ സമരം" തൊഴിലാളി വർഗ്ഗവും ബൂർഷ്വാസിയും തമ്മിലാണ് എന്നെങ്കിലും അറിഞ്ഞിരിക്കണം. അങ്ങനെ മനസ്സിലാക്കിയിരുന്നെങ്കിൽ  ചാതുർ വർണ്യത്തിലും ഫ്യുഡലിസത്തിലും നൂറ്റാണ്ടുകളായി വളരെ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിക്കുമായിരുന്നില്ല.  കമ്മ്യൂണിസ്റ്റു പാർട്ടി എന്ന പേരും ചുവന്ന കൊടിയും ഉണ്ടായിരുന്നാൽ എല്ലാം ആയി എന്ന് കരുതിയാൽ ആ ധാരണ ഒരു ഫലവും തരികയില്ല എന്നാണ് അര നൂറ്റാണ്ടിലധികം കാലത്തെ അനുഭവം പഠിപ്പിക്കുന്നത്.  മുതാലാളിത്തം സാമ്പത്തിക നയം ആയി കരുതുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാണ്  സാധാരണയായി  "ബൂർഷ്വാ രാഷ്ട്രീയ പാർട്ടി" കളായി കരുതുന്നത്.  അതേ സാമ്പത്തിക നയം  "കമ്മ്യൂണിസ്റ്റു പാർട്ടി" എന്ന പേര് സ്വീകരിച്ചുകൊണ്ട്  പിന്തുടരുവാൻ തീരുമാനിച്ചാൽ എന്താണ് സംഭവിക്കുക എന്നാണ്  ഇന്ത്യയിലെ അനുഭവം തെളിയിക്കുന്നത്.  ഇങ്ങനെ പറഞ്ഞാൽ "കുറ്റം പറയുകയാണ്; ശത്രുതകൊണ്ടാണ്" എന്നെല്ലാം തീരുമാനിച്ചാൽ ഇന്നത്തെ സ്ഥിതിക്ക് ഒരിക്കലും മാറ്റം ഉണ്ടാവുകയില്ല എന്നാണ്  അർഥമാവുക.  പഴയ റഷ്യയുടെ ചരിത്രം അറിയാവുന്നവർക്ക് ലെനിൻ അവികസിത മുതലാളിത്തമോ  ഫ്യുഡലിസത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായ സാർ ചക്രവർത്തിയുടെ ഏകാധിപത്യ ഭരണമോ സോഷ്യലിസ്റ്റ്  രാഷ്ട്രം സ്ഥാപിക്കുന്നതിന് തടസ്സം ആയി കണ്ടിരുന്നില്ല.
             മുതലാളിത്തം വളർന്നാൽ എത്തിച്ചേരുക സാംബ്രാജ്യത്തുമായിട്ടാണ്  എന്ന്  ഈ മേഖലയിൽ എന്തെങ്കിലും അറിയാവുന്നവർക്ക് അറിയാം.  ലോകത്തിന്റെ ചരിത്രവും അത് തന്നെയാണ്. എന്നിട്ടും  ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിച്ചാൽ സോഷ്യലിസത്തിലേക്കുള്ള പാതയാകും എന്ന് കരുതിയവർ ആരൊക്കെ ആയാലും അവർക്ക്  മാർക്സിസത്തെ കുറിച്ചോ  ചരിത്രത്തെ കുറിച്ചോ യാതൊന്നും അറിയുമായിരുന്നില്ല എന്ന് മാത്രമാണ് വ്യക്തമാക്കുന്നത്.  സോഷ്യലിസം എന്നത് സാമൂഹ്യ ബോധത്തിന്റെ ഉയർന്ന ഘട്ടവും മുതലാളിത്തം എന്നത് സ്വാർഥതയുടെ ഏറ്റവും ഉയർന്ന ഘട്ടവും ആണ്.  ഇവ ഒരിക്കലും പൊരുത്തപ്പെടാത്ത വൈരുധ്യങ്ങളാണ്. ഇന്ത്യയിൽ നഷ്ടപ്പെടുത്തിയ  അര നൂറ്റാണ്ടിലധികം ഇനിയെങ്കിലും തിരുത്തുവാനാണ് തയ്യാറാകേണ്ടത്.
            ഇൻഡ്യയിൽ "തൊഴിലാളി വർഗ സർവാധിപത്യം" ആവശ്യമില്ല; എന്നാൽ ഒരു തൊഴിലാളി വർഗ ഭരണ കൂടം പാർലമെന്ററി മാർഗത്തിൽ പോലും  ആവശ്യമില്ല എന്നാണ്  "തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വം" പോലും ആവശ്യമില്ലാത്ത "ദേശീയ ജനാധിപത്യം" എന്ന ഒരു പരിപാടി സ്വീകരിച്ചപ്പോൾ വ്യക്തമായത്.  കേവലം ഒരു ബൂർഷ്വാ പാർട്ടിയുടേയോ പെറ്റി ബൂർഷ്വാ പാർട്ടിയുടേയോ കാഴ്ചപ്പാടുകൾക്ക്  ഉപരി അല്ല;  "ദേശീയ ജനാധിപത്യ മുന്നണി" എന്ന പേരിൽ സ്വീകരിച്ച പരിപാടിയുടെ അടിസ്ഥാന സ്വഭാവം.  ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ അവസാനിപ്പിക്കാൻ ഒരു കാലത്തും ഉദ്ദേശിക്കുന്നില്ല എന്നാണ് ഇന്ത്യയിൽ വർഗീയ ഫാസിസ്റ്റുകളുടെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഭാവിയിൽ ഒരു കാലത്തും അവസാനിപ്പിക്കാൻ ആവാത്ത തരത്തിലുള്ള ബന്ധത്തിനായി ശ്രമം തുടങ്ങിയിരിക്കുന്നത്.  കാരണം  ചുരുങ്ങിയത്  50 വർഷത്തേക്കെങ്കിലും  ബി.ജെ.പി. ഭീഷണി ഒഴിവായി കോൺഗ്രസിനെ പിന്തുണയ്ക്കുക എന്ന നിലപാടിൽ നിന്നും പിന്മാറാനാവില്ല. 1950 കാലം മുതൽ തന്നെ കോൺഗ്രസുമായി സഖ്യം എന്നത് സ്വപ്നം ആയി കൊണ്ട് നടന്ന  എസ്. എ. ഡാങ്കെ അനുയായികൾക്ക് ഇപ്പോഴും ആ സ്വപ്നം തന്നെയാണുള്ളതെങ്കിൽ ആ വഴി തന്നെ പോകണം.  അത് വ്യക്തമാക്കുന്നത്  1964 ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് കാരണമായ സാഹചര്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു എന്ന് മാത്രമാണ്.
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ