2017 സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

207. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ സാമ്പത്തിക അടിത്തറ.

                                     207.  മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ സാമ്പത്തിക അടിത്തറ.
           കാറൽ മാർക്സിന്റെ പ്രസിദ്ധമായ "മൂലധനം" എന്ന കൃതിയിലൂടെ ലോകത്തിന്  സംഭാവന ചെയ്ത സാമ്പത്തിക ശാസ്ത്ര ഗവേഷണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശയ സംഹിതയാണ്  "മിച്ചമൂല്യ സിദ്ധാന്തം".   "മിച്ച മൂല്യ" സിദ്ധാന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ  പ്രകാരം ഒരോ തൊഴിലാളിയുടെയും  ഒരു പ്രവൃത്തി ദിവസത്തിലെ  അദ്ധ്വാന ശക്തിയുടെ മൂല്യത്തിന്റെ ഒരു ഭാഗം പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തിയായി തൊഴിലുടമയ്ക്ക്  ലഭിയ്ക്കും എന്നതാണ്.  മാർക്സ്  പരിശോധിക്കുന്നത്  പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹചര്യം അനുസരിച്ചാണ്. അന്നത്തെ സാഹചര്യം അനുസരിച്ചു്  അദ്ദേഹം ഒരു പ്രവർത്തി ദിവസത്തെ രണ്ടു ഭാഗമായി തിരിക്കുകയും ആദ്യ ഭാഗം കൂലി കൊടുക്കുന്നതിനുള്ള ആവശ്യമായ പ്രവർത്തി സമയമായും രണ്ടാമത്തെ പകുതിയെ മിച്ചമായ അദ്ധ്വാന സമയമായും അദ്ദേഹം സമർഥിച്ചു.  തൊഴിലുടമ കൊടുക്കുന്ന കൂലിയ്ക്കുള്ള ജോലി ആദ്യ പകുതി സമയത്തെ അദ്ധ്വാന ശക്തിയിലൂടെ തന്നെ തൊഴിലാളി ചെയ്തിരിക്കും.  രണ്ടാമത്തെ പകുതിയിലെ അദ്ധ്വാന ശക്തിയുടെ മൂല്യം മിച്ചമായ "മൂല്യം" ആയും അത് തട്ടിയെടുക്കുന്ന ബൂർഷ്വാസി യഥാർഥത്തിൽ തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം സ്ഥാപിച്ചു. യഥാർഥത്തിൽ തൊഴിലാളി വർഗം അനുഭവിക്കുന്ന ഏറ്റവും വലിയ ചൂഷണമാണിത്.  ബൂർഷ്വാസി നടത്തുന്ന ചൂഷണത്തിന്റെ ഒരു പൊതു സ്വഭാവമാണ്  മാർക്സ് ചൂണ്ടിക്കാണിച്ചത്.  ചൂഷണത്തിന്റെ തോത് ഏറിയും കുറഞ്ഞും ഉണ്ടാകും.  ആധുനിക കാലത്തെ ഒരു തൊഴിലാളിയുടെ എട്ടു മണിക്കൂർ സമയത്തെ അദ്ധ്വാന ശക്തിയുടെ പകുതി  നാല്  മണിക്കൂറിലെ മൂല്യം തൊഴിലുടമ തട്ടിയെടുക്കും എന്നൊന്നും നമുക്ക് പറയാനാവില്ല.  അവിടെ അനേകം ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. അസംസ്കൃത സാധനങ്ങളുടെ വില; ഉൽപ്പാദനോപാദികളുടെ ചിലവുകൾ എല്ലാം അതിൽ ഉൾപ്പെടും.  എന്നാൽ  എട്ടു മണിക്കൂറിൽ  ഒരു മണിക്കൂറിന്റെ മൂല്യമെങ്കിലും പ്രതിഫലം ഇല്ലാത്ത  മൂല്യമായി തൊഴിലുടമയ്ക്ക്  ലഭിച്ചിരിക്കും.  നൂറു തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ  നൂറു മണിക്കൂർ  ഒരു ദിവസത്തെ അധിക മൂല്യമായി തൊഴിലുടമയ്ക്ക്  ലഭിച്ചിരിക്കും. അത്  ഒരു മാസത്തേയും  ഒരു വർഷത്തേയും  വർഷങ്ങളിലേയുമായി കണക്കാക്കണം.  ഒരു രാജ്യത്തെ ആകെ തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയുടെ  മൂല്യമായി കണക്കാക്കണം. തൊഴിലാളികൾ ഒന്നായി ഒരു ദിവസം പണി മുടക്കിയാൽ പിറ്റേ ദിവസത്തെ പത്രങ്ങളിൽ വാർത്തയുണ്ടാകും:  ദേശീയ നഷ്ടം -  പതിനായിരം കോടിഎന്ന്.  എന്നാൽ പണിയെടുക്കുന്ന ദിവസങ്ങളിലെ  "പതിനായിരം കോടികൾ" എവിടെ പോകുന്നു എന്നാരും പറയാറില്ല.  മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ യഥാർഥ അടിത്തറയാണ് ഇത്. ഈ അടിത്തറ തകർത്തുകൊണ്ട് വേണം  സോഷ്യലിസ്റ്റു സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ കെട്ടിപ്പടുക്കാൻ.  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക"  എന്ന കാഴ്ചപ്പാടിൽ നിൽക്കുന്നിടത്തോളം  ഈ കാര്യം തൊഴിലാളി വർഗ്ഗത്തിൽ നിന്നും മറച്ചു പിടിക്കുക അല്ലാതെ മാർഗമില്ല.  നൂറ്റാണ്ടുകളിലൂടെ തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയുടെ മൂല്യത്തിലൂടെ സമ്പന്ന വർഗം തടിച്ചു കൊഴുക്കുകയും  തൊഴിലാളി വർഗം എക്കാലവും ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവിതം തള്ളി നീക്കുകയും ചെയ്യുന്നു.  പാർപ്പിടം ഇല്ലാതെയും  രോഗം വന്നാൽ ചികിൽസിക്കാൻ മാർഗം ഇല്ലാതെയും മരിച്ചവരെ സംസ്‌കരിക്കാൻ സ്ഥലം ഇല്ലാതെയും സ്വന്തം കുട്ടികളെ വേണ്ട രീതിയിൽ പഠിപ്പിക്കാൻ മാർഗം ഇല്ലാതെയും ജീവിതം നരക തുല്യ മാകുമ്പോൾ ചൂഷക വർഗ്ഗങ്ങൾ സമ്പത്തു് കുന്നുകൂട്ടി വയ്ക്കുകയും എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയും ചെയ്യുന്നു.  ഈ സാഹചര്യങ്ങൾക്ക് പരിഹാരം കാണുന്നതിനാണ്  കാറൽ മാർക്സ്  തൊഴിലാളി വർഗം സംഘടിച്ചു്  രാഷ്ട്രീയാധികാരം  പിടിച്ചെടുക്കണമെന്ന് പറഞ്ഞത്.  അതിനാവശ്യമായ ആശയ സംഹിതയാകെ "മാർക്സിസം" എന്ന പേരിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.  ചൂഷക വർഗങ്ങളുടെ സമ്പത്താകെ അവർക്ക്  ദൈവം കൊടുക്കുന്നതാണെന്ന വാദഗതി തകർക്കുന്നതിനുള്ളതാണ്  ഭൗതിക വാദം.  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഇവയാകെ അപ്രസക്തമായി.  ഇവ പ്രസ്ഥാനത്തിന്റെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചയാൾക്ക് കൊടുക്കാവുന്നതിന്റെ പരമാവധി ശിക്ഷയും കൊടുത്തു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ