2017 നവംബർ 28, ചൊവ്വാഴ്ച

214 (2). "പാർട്ടി പരിപാടി" മാറുക എന്നാൽ..........


                    214 (2). "പാർട്ടി പരിപാടി" മാറുക എന്നാൽ..........
                   1950 കാലം മുതൽ തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന  "പരിപാടി"യ്ക്ക്  പകരം  "സോഷ്യലിസ്റ്റു ഭാരതം" ജനകീയ ജനാധിപത്യത്തിലൂടെ" എന്ന "പരിപാടി" അംഗീകരിച്ചാൽ  പാർട്ടി യഥാർഥത്തിലുള്ള  "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാകും; അത്  തൊഴിലാളി വർഗ്ഗത്തെയാകെ ചെങ്കൊടിയുടെ കീഴിൽ അണിനിരക്കാൻ ഇടയാക്കും എന്നത് മാത്രമല്ല സംഭവിക്കുക; ഇൻഡ്യൻ രാഷ്ട്രീയത്തിലാകെ ഇപ്പോൾ പ്രവചിക്കാനാവാത്ത സ്വീകാര്യത കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്  ഉണ്ടാകും എന്നതുകൂടിയാണ്.  അത് മാത്രവുമല്ല സംഭവിക്കുക; ഇൻഡ്യൻ രാഷ്ട്രീയ രംഗത്താകെ ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണം ഉടലെടുക്കാൻ അത് ഇടയാക്കുകയും ചെയ്യും.  1950 കളിൽ സോഷ്യലിസം എന്ന ലക്ഷ്യം മാറ്റി വച്ചപ്പോൾ സംഭവിച്ചത്  ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യം ഇല്ലാതായി എന്നത് മാത്രമല്ല; ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണത്തെ കുറിച്ച് പറയാനുള്ള അവസരം ഇല്ലാതായി എന്നത് കൂടിയാണ്.  അതിന്റെ ഫലമായി അറു പിന്തിരിപ്പൻ ആശയങ്ങൾ; ബ്രാഹ്മണ മേധാവിത്തത്തിൽ അധിഷ്ഠിതമായ ചാതുർ വർണ്യ  വ്യവസ്ഥ മുന്നോട്ടു വരുന്നതിനും  രാഷ്ട്രീയ രംഗത്താകെ ഭീകരത പടർത്തുന്നതിനും ഇടയായി.
                 (2).  വ്യാവസായികമായി തികച്ചും പിന്നോക്കാവസ്ഥയിലും സാർ ചക്രവർത്തിയുടെ ഏകാധിപത്യ ഭരണത്തിലും  (ഫ്യൂഡലിസം അതിന്റെ പൂർണ അർഥത്തിൽ) ആയിരുന്നിട്ടുകൂടി പഴയ റഷ്യയിൽ  "സോഷ്യലിസം" എന്ന ലക്ഷ്യത്തിനായിട്ടാണ്  മഹാനായ ലെനിൻ തൊഴിലാളി വർഗത്തെ അണിനിരത്തിയത്.  സോഷ്യലിസം എന്ന ലക്ഷ്യത്തിനല്ലെങ്കിൽ തൊഴിലാളി വർഗത്തെ അണിനിരത്താനാവില്ല എന്ന വസ്തുത "മാർക്സിസം" എന്ന തത്വ ശാസ്ത്രം എന്താണ് എന്ന് യഥാർഥത്തിൽ മനസിലാക്കിയിരുന്ന ലെനിന് മനസിലാക്കാൻ കഴിഞ്ഞിരുന്നു. അതാണ് ലെനിൻ "എന്ത് ചെയ്യണം?"  എന്ന കൃതിയിൽ "സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയഗതിയ്ക്ക്  ഇടയാക്കുകയായിരിക്കും ഫലം എന്ന് പറഞ്ഞത്.  ഇൻഡ്യൻ രാഷ്ട്രീയത്തിൽ ലെനിൻ; ഒന്നര നൂറ്റാണ്ട്  മുൻപ് പറഞ്ഞത് പൂർണമായും ശരി വയ്ക്കുകയാണ് ഉണ്ടായത്.  1952 ൽ ഇൻഡ്യൻ പാർലമെന്റിൽ കേവലം രണ്ട്  അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന "ജനസംഘം" എന്ന പിന്തിരിപ്പൻ പ്രസ്ഥാനം ഇന്ത്യ ഭരിക്കുന്ന അവസ്ഥയിൽ എത്തിച്ചേരാൻ കാരണം ലെനിൻ ചൂണ്ടി കാണിച്ച "ബൂർഷ്വാ" ആശങ്ങൾ ശക്തിപ്പെടാൻ  ഇടയായതാണ്‌.
                  (3). പാർട്ടി പരിപാടിയിൽ മാറ്റം വരുത്തുന്നത്  കാല ഘട്ടത്തിൽ വന്ന മാറ്റം സോഷ്യലിസ്റ്റു ആശയങ്ങൾ എന്താണ് എന്ന്  ജനങ്ങളെ ആകെത്തന്നെ പഠിപ്പിക്കാൻ സഹായകമാകും; ഇപ്പോഴത്തെ പ്രസംഗ ശൈലിയിൽ അല്പം ഭേദഗതി വരുത്തണമെന്ന് മാത്രം. സോഷ്യലിസ്റ്റ്  ആശയഗതി എന്താണ് എന്നും അതിന്റെ ശാസ്ത്രീയത എന്താണ് എന്നും ജനങ്ങളോട് നമ്മുടെ പൊതു സമ്മേളനങ്ങളിൽ തന്നെ പറയാനാകും. അതിനായി  പാർട്ടി ഒന്നാകെ അവയെല്ലാം പഠിക്കേണ്ടി വരും.   ഇപ്പോഴത്തെ സ്ഥിതി നാം നമ്മെപ്പറ്റി കാര്യമായി ഒന്നും പറയുകയില്ല എന്നത് മാത്രമാണ്.  തീർച്ചയായും രാഷ്ട്രീയ ശത്രുക്കളെ നേരിടേണ്ടത് തന്നെയാണ്; എന്നാൽ നാം നമ്മെ കൂടി പൊതു ജനങ്ങൾക്ക് മനസിലാക്കി കൊടുക്കേണ്ടതല്ലേ?  ഇന്നത്തെ സാഹചര്യത്തിൽ നമുക്കത്  സാധ്യമല്ല എന്നതാണ് വസ്തുത.  കാരണം സോഷ്യലിസത്തെക്കുറിച്ചു്  നമുക്ക് ആരോടും പറയാനാവില്ല; അത് നമ്മുടെ കയ്യിൽ ഇല്ല.  ഉള്ളത്  പറയുവാനും ആവില്ല; കാരണം അത് മുതലാളിത്തം പ്രോത്സാഹിപ്പിച്ചു്  ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തിയാക്കുക എന്നതാണ്. അതാകട്ടെ ഒരിക്കലും നടപ്പുള്ള കാര്യവുമല്ല; കാരണം  മുതലാളിത്തത്തിൽ ബൂർഷ്വാ ജനാധിപത്യം മാത്രമേ സാധ്യമാവുകയുള്ളു. "ബൂർഷ്വാ  പാർലമെന്ററി ജനാധിപത്യം" എന്ന് പറയുന്നത്  അവരോടുള്ള ശത്രുത കൊണ്ട് പറയുന്നതല്ല; അത് ബൂർഷ്വാസിയുടേത് ആയതുകൊണ്ട് തന്നെയാണ്.  ബൂർഷ്വാസിയെ പ്രോത്സാഹിപ്പിച്ചു്  അത് അസാധ്യമാണ് എന്ന് പറയുന്നത്  വസ്തുതകൾ ചൂണ്ടി കാണിക്കുക മാത്രമാണ്. ഇവിടെയാകട്ടെ നാം വിസ്മരിച്ചത്  കാറൽ മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലായ  ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ്  രാഷ്ട്രീയ; സാംസ്കാരിക ഉപരി ഘടനയെ നിർണയിക്കുക  എന്ന വസ്തുതയാണ്. ചരിത്രപരമായി അതിൽ വസ്തുതകൾ ഉണ്ട്.  അത് നമുക്ക് തിരുത്താവുന്നതല്ല; അത് മാറ്റി തീർക്കുക മാത്രമാണ് പരിഹാര മാർഗം.  അതാകട്ടെ സോഷ്യലിസത്തോടൊപ്പം മാത്രമേ സാധ്യമാവുകയുള്ളു.  മുതലാളിത്തം  പ്രോത്സാഹിപ്പിക്കുക എന്നത്  എല്ലാ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെയും പരിപാടിയാണ് താനും.  "വിവിധ ഉടമസ്ഥതാ രീതികളോട് കൂടിയ ബഹുഘടന സംവിധാനം" ആകട്ടെ പ്രയോഗത്തിൽ  കോൺഗ്രസിന്റെ "മിശ്ര സമ്പദ് ഘടന" യാണ് ; അതാണ് നമ്മുടെ ലക്ഷ്യം എന്നും നമുക്ക്  പറയാനാവില്ല; ജനങ്ങൾ ചിരിക്കും.  ഇപ്പോൾ  "ക്ളസ്സുകളിൽ" പഠിപ്പിക്കുന്നതിന്റെ പൊതു സ്വഭാവം ഇതാണ്; അതാകട്ടെ പുറത്തു്  പറയുവാനും ആവില്ല.
                 (4). എന്നാൽ "പാർട്ടി പരിപാടി"  മാറിയാൽ ഇതൊന്നും അല്ല സ്ഥിതി.  "ജനകീയ ജനാധിപത്യം" എന്നാൽ ബൂർഷ്വാസിയുടെ തട്ടിപ്പ് -- തരികിട രാഷ്ട്രീയത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുകയാണ് നമ്മുടെ ലക്ഷ്യം എന്ന് നാം തുറന്നു പറയുകയാണ്.  അവിടെ കോൺഗ്രസോ  ബി.ജെ.പി.യോ ഒന്നും വ്യത്യാസമില്ല.  ജനങ്ങളെ വിഡ്ഢികളാക്കി എങ്ങനെയും വോട്ട്  നേടുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.  ഭരണത്തിൽ എത്തിയാൽ സർവത്ര മേഖലകളിലും അഴിമതിയും കുംഭകോണങ്ങളും നടത്തി പണമുണ്ടാക്കുക എന്നത് മാത്രം.  വർഗ സ്വഭാവക്കത്തിൽ ഒരേ സ്വഭാവമുള്ളവരെ  ഒരേ ചേരിയിൽ ആക്കി  ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്തുക എന്നതായിരിക്കും നമ്മുടെ അടവ് നയം.  മുതലാളിത്തത്തിന്റെ  സ്വഭാവം എന്താണ്; അതെങ്ങനെയാണ് ജനജീവിതം പൊറുതി മുട്ടിക്കുന്നത്  എന്ന് നാം ജനങ്ങളോട് പറയുകയാണ്.  മുതലാളിത്തത്തിൽ തുടരുന്നിടത്തോളം കൃഷിക്കാരന്റെ ആത്മഹത്യയ്ക്ക്  പരിഹാരമില്ല എന്ന വസ്തുത അവരെ പഠിപ്പിക്കുകയാണ്.  തൊഴിലാളി വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് മുതലാളിത്തത്തിൽ അസാധ്യമാണ് എന്ന കാര്യം അവരെ നാം ബോദ്ധ്യപെടുത്തുക തന്നെ ചെയ്യും.  തൊഴിലാളികളിൽ നിന്നും പിടിച്ചെടുക്കുന്ന  എംപ്ലോയീസ്  പ്രോവിഡന്റ് ഫണ്ടിൽ  കെട്ടി കിടക്കുന്ന  ലക്ഷ കണക്കിന് കോടി  രൂപ  തൊഴിലാളികൾക്കായി ചെലവഴിക്കാൻ  തയ്യാറായാൽ തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആകും.  എന്നാൽ അതിന്  ഇൻഡ്യയിൽ തൊഴിലാളി വർഗ്ഗത്തിന്റെ  ഭരണം ഉണ്ടാകണം.  കോൺഗ്രസിന്റെയോ ബി.ജെ.പി.യുടെയോ ഭരണത്തിൽ അത് സാധ്യമാകും എന്ന് ആരും കരുതേണ്ടതില്ല.  അത് പറയേണ്ടത്  പൊതു സമ്മേളങ്ങളിലാണ്;  പാർട്ടി ക്‌ളാസിലല്ല.  കേരളത്തിലെ റബ്ബർ കൃഷിക്കാരന്റെയും അതുമായി ബന്ധപ്പെട്ട ജന ലക്ഷങ്ങളുടെയും ജീവിതം വഴിമുട്ടിച്ചത്  വളരെ കുറച്ചു് ടയർ വ്യവസായികളുടെ താത്‌പര്യം സംരക്ഷിക്കാൻ മാത്രം ബൂർഷ്വാ ഭരണ കൂടങ്ങൾ  തയ്യാറുള്ളൂ എന്നതുകൊണ്ട്  മാത്രമാണ്.  
//
 
 214. പാർട്ടി പരിപാടി മാറുക എന്നാൽ ....................(1)
............"പാർട്ടി പരിപാടി" മാറുക എന്നാൽ പാർട്ടിയാകെ മാറുക എന്നുതന്നെയാണ് അർഥം. ഇപ്പോഴത്തെ "പരിപാടി" യുടെ കാതലായ സംഹിത ബഹുഭൂരിപക്ഷം സഖാക്കൾക്കും അറിയില്ല എന്നതാണ് വസ്തുത. മുതലാളിത്തം എന്താണ്; ജനകീയ ജനാധിപത്യം എന്താണ്; സോഷ്യലിസം എന്താണ് എന്നൊന്നും മനസിലാക്കാതെ "സായുധ വിപ്ലവം" എന്ന "ദുർഭൂതത്തെ" ഒഴിവാക്കാൻ മാത്രം രൂപം കൊടുത്തതാണ് ഇപ്പോഴത്തെ "പരിപാടി". ഇതല്ലെങ്കിൽ "സായുധ വിപ്ലവം" എന്ന ധാരണയിൽ രൂപം കൊടുത്ത "പരിപാടി"യുടെ കാതലായ വശം മുതലാളിത്തം പ്രോത്സാഹിപ്പിക്കലാണ് എന്നതാണ് വസ്തുത. 
............"എന്തു ചെയ്യണം" എന്ന കൃതിയിൽ ലെനിൻ പറയുന്നത് "മുതലാളിത്തത്തിനും സോഷ്യലിസത്തിനും മദ്ധ്യേ മൂന്നാമതൊരു ആശയ ഗതി മനുഷ്യ രാശി ശൃഷ്ടിച്ചിട്ടില്ല എന്നാണ്. "വർഗ വൈരുധ്യങ്ങളാൽ കെട്ടുപിണഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിത മല്ലാത്തതോ വർഗങ്ങൾക്ക്‌ ഉപരി ആയതോ ആയ ഭരണ കൂടം അസ്സാദ്ധ്യമാണ്" എന്നും ലെനിൻ കൂട്ടി ചേർക്കുന്നു. "ദേശീയ ജനാധിപത്യം"; ജനകീയ ജനാധിപത്യം; മുതലാലാളിത്ത ഇതര പാത; വിവിധ ഉടമസ്ഥതാ രീതികളോടുകൂടിയ ബഹു ഘടന സംവിധാനം; മിശ്ര സമ്പദ് ഘടന" എന്നെല്ലാം പറഞ്ഞാലും സംഗതി മുതലാളിത്തം തന്നെയാണ് എന്ന് നമുക്കറിയാം. അപ്പോൾ നമ്മുടെ ലക്ഷ്യം മുതലാളിത്തം പ്രോത്സാഹിപ്പിക്കലാണ് എന്ന് കൂടി വരുമ്പോൾ സംഗതി എല്ലാം ഒരു പോലെ തന്നെ. 
............"കോരന് കുമ്പിളിൽ തന്നെ കഞ്ഞി"; അതായത് തൊഴിലാളി വർഗത്തിന് കഷ്ടപ്പാടും ദാരിദ്ര്യവും മാത്രം ബാക്കി. കമ്മ്യൂണിസ്റ്റു പാർട്ടി "തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടി" ആയി ആരെങ്കിലും കരുതുന്നുണ്ടോ എന്നത് പോലും സംശയകരമാണ്. തൊഴിലാളി സംഘടനകളെ കേവലം "പോഷക സംഘടനകൾ" ആയി മാത്രമാണോ കരുതുന്നത് എന്നതിലും സംശയമുണ്ട്. മാർക്സിസം എന്താണ് എന്ന് മനസിലാക്കിയാൽ മാത്രമേ ഞാൻ ഉദ്ദേശിക്കുന്നത് ആർക്കും മനസിലാവുകയുള്ളു. തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കുന്നതിനാണ് മാർക്സിസം എന്ന തത്വ ശാസ്ത്രം രൂപം കൊണ്ടത് തന്നെ. ഇവിടെ ആ ചൂഷണം പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനിച്ചത് നേതൃത്വം തൊഴിലാളി വർഗത്തിന് ആയിരുന്നില്ല എന്നതിന്റെ കൂടെ പരിണിത ഫലം ആണ്. അതുകൊണ്ടു തന്നെ തൊഴിലാളി വർഗം പ്രാസ്ഥാനത്തിനോട് അകൽച്ച പാലിക്കുന്നു. ............സമൂഹത്തിന്റെ ആകെ മോചനത്തിൽ കൂടി മാത്രമേ തൊഴിലാളി വർഗ്ഗത്തിന്റെ മോചനം സാധ്യമാവുകയുള്ളു; എന്നാൽ അതിനു അർഥം "മോചനം" എന്ന ലക്ഷ്യമേ ഉപേക്ഷിക്കുക എന്നതല്ല. അതിന് തൊഴിലാളി വർഗത്തെ ലഭിക്കില്ല എന്ന് 1950 കളിൽ സോഷ്യലിസം എന്ന ലക്‌ഷ്യം മാറ്റി വയ്ക്കാൻ തീരുമാനിച്ചപ്പോൾ മുതലുള്ള ഇന്ത്യ ഒട്ടാകെയുള്ള അനുഭവം ബോധ്യപ്പെടുത്തേണ്ടതാണ്; എന്നാൽ ബോധ്യപ്പെടുന്നില്ല.
............"പരിപാടി" മാറുകയും സോഷ്യലിസ്റ്റ് ഭാരതം എന്ന ലക്ഷ്യം അംഗീകരിക്കുകയും ചെയ്‌താൽ കാറൽ മാർക്സ് ആവിഷ്‌ക്കരിച്ച മിച്ച മൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം എന്നീ ആശയങ്ങൾ പ്രവർത്തി പഥത്തിൽ വരികയെന്നാണ് അർത്ഥം. മുതലാളിത്ത ചൂഷണം എന്താണ് എന്ന് തൊഴിലാളി വർഗത്തോട് പറയാം. 1950 കൾക്ക് മുൻപ് പാർട്ടി നിരോധിച്ചിരുന്നപ്പോൾ പാർട്ടി ക്‌ളാസ്സുകളിൽ വളരെ രഹസ്യമായി പറഞ്ഞിരുന്ന കാര്യങ്ങൾ പതിനായിരങ്ങളും ലക്ഷങ്ങളും പങ്കെടുക്കുന്ന പൊതു സമ്മേനളങ്ങളിൽ പറയാൻ കഴിയും. പറയുന്നവർക്ക് അത് അറിഞ്ഞിരിക്കണം എന്ന് മാത്രം. പാർട്ടി നിരോധിച്ചിരുന്നപ്പോൾ വളരെ രഹസ്യമായി ഒരു മണിക്കൂർ പാർട്ടി ക്ലാസുകളിൽ പറഞ്ഞിരുന്ന കാര്യങ്ങൾ കേൾക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും ഉറച്ച കമ്മ്യൂണിസ്റ്റുകാരാക്കി മാറ്റിയിരുന്നെങ്കിൽ ഇന്ന് ആയിരക്കണക്കിന് ക്ലാസുകൾ കേട്ടാലും കേൾക്കുന്നവരിൽ നിസ്സംഗതയല്ലാതെ ഒരു പ്രതികരണവും ശ്രഷ്ടിക്കുന്നില്ല എന്നത് പ്രസ്ഥാനം എത്ര വേഗം വളരുന്നു എന്ന് ശ്രദ്ധിച്ചാൽ മനസിലാകും. പാർട്ടി ക്ലാസ്സുകളിൽ പറയുന്ന കാര്യങ്ങളിൽ യാതൊന്നും പരസ്യമായി പറയാൻ ആവാത്തതായി. ഇടയ്ക്കിടെ മാറി മാറി വരുന്ന കോൺഗ്രസ് ഭരണങ്ങളുടെ മെച്ചത്തിൽ ഒന്നിടവിട്ട് കേരളത്തിൽ ഭരിക്കാൻ അവസരം കിട്ടുന്നു എന്നത് ഒരു ഭാഗ്യം തന്നെ യാണ്. ഭരണം ഇല്ലാതിരുന്ന 1940 കാലം മുതൽ 1957 വരെ പതിനേഴ് വർഷങ്ങൾ കൊണ്ട് കേരളത്തിൽ ഏകദേശം 42 ശതമാനം ആളുകളുടെ പിന്തുണ നേടാൻ കഴിഞ്ഞുവെങ്കിൽ അതിന് ശേഷം എന്തെല്ലാം ചെയ്തിട്ടും അന്നത്തെ 42 ശതമാനത്തിൽ മാറ്റം വരുത്താൻ കഴിയുന്നില്ല. തിരുവനന്തപുരം തുടങ്ങിയുള്ള മിക്കവാറും പാർലമെന്റ് മണ്ഡലങ്ങളിലും ജയിക്കുക എന്നത് സ്വപ്നം ആയി തുടരുകയാണ്. SFI യിൽ അണിനിരക്കുന്ന വിദ്യാർഥികൾ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നുവെങ്കിൽ കേരളത്തിൽ ഒരു സീറ്റിലും മറ്റാരും ജയിക്കുമായിരുന്നില്ല.
............മുതലാളിത്തത്തിനും ബൂർഷ്വാസിയ്ക്കും എതിരാണെങ്കിൽ മാത്രമേ സമരങ്ങൾ വർഗ സമരങ്ങളുടെ പാതയിൽ എത്തുന്നുള്ളു. ഇന്നത്തെ നിലയിൽ സംസ്ഥാനങ്ങളിലെ ഭരണം തുടർന്ന് പോകുന്നതിന് പരിപാടിയിൽ ഭേദഗതി വരുന്നതിന് തടസ്സം ആകുന്നില്ല; കാരണം സോഷ്യലിസം എന്നത് പരമാധികാരം ഉള്ള രാജ്യത്തു് മാത്രമേ പ്രായോഗികം ആവുകയുള്ളൂ. ഇൻഡ്യയിലെ ഇന്നത്തെ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ അധികാരം എത്ര പരിമിതം ആണെന്ന് 500; 1000 കറൻസി രൂപയുടെ മൂല്യം ഇല്ലാതാക്കിയപ്പോൾ നാം കണ്ടതാണ്. എന്നാൽ നമ്മുടെ ലക്ഷ്യം സോഷ്യലിസ്റ്റ് ഭാരതം ആണെന്നും അതിന്റെ മെച്ചം എന്താണെന്നും ഇന്ത്യ ഒട്ടാകെ ജനങ്ങളോട് പറയാൻ കഴിയുംതൊഴിലാളി വർഗത്തെ പഠിപ്പിക്കാൻ കഴിയും എന്നതാണ് പരിപാടിയിൽ ഭേദഗതി വരുത്തുന്നതുകൊണ്ടുള്ള ഗുണം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ