2017 മേയ് 10, ബുധനാഴ്‌ച

198. അടിത്തറ വിപുലപ്പെടുത്തുന്നത് അടിത്തറ തകർക്കുന്നത് ആകരുത് .

                                198.  അടിത്തറ വിപുലപ്പെടുത്തുന്നത്  അടിത്തറ തകർക്കുന്നത് ആകരുത് .
           ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബഹുജന അടിത്തറ വിപുലപ്പെടുത്തണമെന്ന്  ആഗ്രഹിക്കുന്നത്  തീർച്ചയായും നല്ലതുതന്നെയാണ്.  എന്നാൽ അത് പ്രയോഗത്തിൽ  വരുത്തുമ്പോൾ  നിലവിൽ കാത്തുസൂക്ഷിക്കുന്ന ബഹുജന അടിത്തറ തകർക്കുന്ന തരത്തിൽ ആകരുത്.  ഇതിന്  നമുക്ക്  ഉദാഹരണം ആയി എടുക്കാവുന്നത്  കുറെ വർഷങ്ങൾക്ക്  മുമ്പ്  ഉണ്ടായിരുന്നതും ഇപ്പോൾ  ഇല്ലാത്തതുമായ പ. ബംഗാളിലെ പഴയ ഇടതു പക്ഷ സർക്കാരിനെ തന്നെയാണ്.  വ്യവസായ വത്ക്കരണത്തിലൂടെ  പ. ബംഗാളിലെ ബഹുജന അടിത്തറ വിപുലപ്പെടുത്തുണമെന്ന ആഗ്രഹത്തോടെയാണ്  ഒമ്പതിനായിരത്തിലധികം കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്‌ ടാറ്റയ്ക്ക്  കാർ ഫാക്റ്ററി  തുടങ്ങാൻ നൽകിയതും കൃഷിക്കാർ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങൾ ശത്രുക്കൾ ആയി മാറിയതും. അതിന്  തുടക്കം ഇട്ടവർക്ക്  നല്ല  ഉദ്ദേശമായിരിക്കണം ഉണ്ടായിരുന്നത്.  എന്നാൽ  "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്നത്  ഒരു വാശി ആയി മാറിയപ്പോൾ  തികച്ചും പരമ ദുഷ്ടനായ മുതലാളിയുടെ മാനസിക അവസ്ഥയിൽ  അവർ എത്തി ചേർന്നു.  പ്രസ്ഥാനത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്നതിനാൽ അവരെ തിരുത്താൻ ആർക്കും അവാതായി. അതിന്റെയൊക്കെ ഫലമായി വളരെ നല്ല ബഹുജന അടിത്തറ സി.പി.ഐ.(എം) ന്  തന്നെ ഉണ്ടായിരുന്ന സംസ്ഥാനത്  (176/ 288) കോൺഗ്രസിനെ കൂടെ കൂട്ടിയിട്ട്  പോലും 26/288 ആയി മാറി. എന്നിട്ടും തങ്ങളുടെ നിലപാടിൽ എന്തെങ്കിലും പിശക് കണ്ടെത്താൻ അവർക്കു കഴിയുന്നുമില്ല.  "പരിപാടി" നടപ്പിലാക്കുക  എന്ന വാശി മാത്രമാണ്  അവർ കാണിച്ചത്.   തൊഴിലാളി വർഗ്ഗ  രാഷ്ട്രീയം എന്താണ്;  ബൂർഷ്വാ (ചൂഷക വർഗ) രാഷ്ട്രീയം എന്താണ് എന്നതിനെക്കുറിച്ചൊന്നും അടിസ്ഥാന പരമായ യാതൊരു ധാരണയും ഇല്ലാത്തത്  കൊണ്ട് മാത്രം സംഭവിക്കുന്നതാണ് ഇവ.  കേരളത്തിൽ  1957 ൽ അധികാരത്തിൽ വന്ന മന്ത്രി സഭ  ബിർളയ്‌ക്ക്‌  "മാവൂർ റയോൺസ്" തുടങ്ങാനായി  എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.  "ലാഭം" ഉണ്ടായിരുന്ന കാലത്തോളം  ബിർള  അവിടെ വ്യവസായം നടത്തി. ലാഭം ഇല്ലാതായപ്പോൾ ഉപേക്ഷിച്ചു പോവുകയും ചെയ്തു.  ബിർള ചെയ്തത്  ഫാക്ടറിയിലെ മലിന ജലം ശുദ്ധീകരിക്കാതെ ചാലിയാർ പുഴയിലേക്ക് ഒഴുക്കി വിട്ടു.  ജലം  രക്തത്തിന്റെ നിറമായി മാറി.  മത്സ്യങ്ങൾ  ചത്തുപൊങ്ങി.  പുഴയിലെ ജലം ഒരു ആവശ്യത്തിനും ഉപയോഗിക്കാനാവാതെ ആയി മാറിയതിനാൽ ജനങ്ങൾ സമരം തുടങ്ങി. നാം ബിർളയ്ക്ക്  വേണ്ടി ഉറച്ചു നിന്നു.  അവിടെ നമ്മുടെ "ജനകീയ അടിത്തറ"  തീർച്ചയായും  വർദ്ധിക്കുകയായിരിക്കും ചെയ്യുക എന്ന്  പറയേണ്ടതില്ലല്ലോ.  കോഴിക്കോട്  പാർലമെന്റ്  സീറ്റ്  നമുക്ക് തന്നെ ലഭിക്കാനുള്ള സാധ്യത ഉണ്ടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.  പാലക്കാട്  ജില്ലയിലെ  "പ്ലാച്ചിമട"  ജല സമൃദ്ധിയ്ക്ക്  പേര് കേട്ട സ്ഥലം ആയിരുന്നു.  നാം വളരെ നിർബന്ധിച്ചു കൊക്കോകോളയെ കുടിയിരുത്തി.  ഇപ്പോഴത്തെ സ്ഥിതി; ജനങ്ങൾ കുടി വെള്ളത്തിനായി വലയുന്നതും പഞ്ചായത്  അധികൃതർ  വാഹനങ്ങളിൽ  കുടിവെള്ളം എത്തിക്കുന്നതും കാത്തു്  കഴിയുകയാണ്. വ്യവസായം തുടങ്ങുമ്പോൾ  അത് ജനങ്ങളെ എങ്ങനെ ബാധിക്കും എന്ന് ആലോചിക്കേണ്ട ജോലി മുതലാളി ഏറ്റെടുക്കുകയില്ല.   ജനങ്ങൾക്ക് ഈ അവസ്ഥ സൃഷ്ടിച്ചവരുടെ   ജനകീയ അടിത്തറ തീർച്ചയായും വർധിക്കും എന്ന് പറയേണ്ടതില്ലല്ലോ.  ലക്ഷ കണക്കു കോടി രൂപയുടെ അഴിമതി അടക്കം  എല്ലാ മേഖലകളിലും ജനങ്ങളെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി  ദ്രോഹിച്ചതിന്റെ ഫലമായി ജനങ്ങൾ കോൺഗ്രസിന്  കൊടുക്കേണ്ട ശിക്ഷ ഇൻഡ്യ ഒട്ടാകെ കൊടുത്തു.  പകരം വന്നത്  അതിനേക്കാൾ ദ്രോഹികളാണ് എന്നത് വസ്തുത തന്നെയാണ്.  എന്നാൽ കോൺഗ്രസിനെ നമ്മുടെ കൂടെ കൂട്ടികളയാം  എന്ന്  ബംഗാളിലെ സഘാക്കൾ തീരുമാനിച്ചതിന്റെ പൊരുൾ അഴിമതി എത്ര തന്നെ ആണെങ്കിലും  നമുക്ക് സ്വീകാര്യം ആണ് എന്നാണ്.  (മറ്റു ചിലരും ആ രോഗ ലക്ഷണം കാണിക്കുന്നുണ്ട്).  കാരണം അഴിമതിയും  മുതലാളിത്തത്തിന്റെ ഭാഗം തന്നെയാണ്.  ഇങ്ങനെയുള്ള നിലപാട്  പ്രാവർത്തികം ആയാൽ ഇന്ത്യ ഒട്ടാകെ നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള  ജനകീയ അടിത്തറയുടെ  "വർദ്ധനവ്" ഊഹിക്കാവുന്നതാണ്. അഴിമതിക്കെതിരെ സ്വീകരിക്കുന്ന എല്ലാ സമരങ്ങളുടെയും ഫലം ഇല്ലാതാക്കുന്നതായിരിക്കും അത്.  കേരളത്തിലെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഥ നമുക്കറിയാം.  മുഖ്യ മന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും വളരെ വലിയ അഴിമതിയുടെ ഘോഷ യാത്ര  നടത്തുകയായിരുന്നു. ഉമ്മൻ ചാണ്ടിക്കും കെ.എം.മാണിക്കും എതിരെ അതി ശക്തമായ സമരങ്ങൾ തന്നെ നാം നടത്തി.  അതിന്റെ ഫലമായി കഴിഞ്ഞ അസംബ്ലി തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ തിരിച്ചടി  അവർക്ക് നൽകി.  കേരള കോൺഗ്രസിലെ എല്ലാ വിഭാഗങ്ങളും ആർ.എസ്.പി. അടക്കം എല്ലാ അഴ കൊഴമ്പൻ പാർട്ടികളും (അപ്പപ്പോഴത്തെ ലാഭം നോക്കി എവിടേയും കയറി പറ്റുന്നവർ;  സ്ഥിരമായ രാഷ്ട്രീയ മുദ്രാ വാക്യങ്ങൾ ഇല്ലാത്തവർ) ഉണ്ടായിരുന്നിട്ടും  യു.ഡി.എഫിന്  വിജയിക്കാൻ കഴിഞ്ഞില്ല. കെ.എം.മാണി  ഉൾപ്പെടെ ഉള്ളവർ ചെയ്ത അഴിമതിയ്ക്കും  ദുർ ഭരണത്തിനും എതിരെ ഉണ്ടായ ജനവിധിയാണ് എൽ.ഡി.എഫിന്റെ വിജയം.  എൽ.ഡി.എഫിന്റെ  "അടിത്തറ"  വികസിപ്പിക്കാനായി  കെ.എം.മാണിയേയും  മറ്റും എൽ.ഡി.എഫ്  സ്വീകരിക്കാൻ തയ്യാറായാൽ അത്  ജനങ്ങളെ വിഡ്ഢികളാക്കുന്ന സ്ഥിതിയായിരിക്കും സംഭവിക്കുക.  എൽ.ഡി.എഫിന്റെ  "അഴിമതി വിരോധം" വെറും വീൺവാക്ക് മാത്രമാണ്  എന്നാകും ജനങ്ങൾ വിധിയെഴുതുക.  എൽ.ഡി.എഫിന്  അനുകൂലമായി  വിധി എഴുതിയ സമ്മതി ദായകരെ ആക്ഷേപിക്കരുത്  എന്ന് വിനീതമായി അപേക്ഷിക്കുന്നു.  നാം തന്നെ നമ്മുടെ അടിത്തറ തകർത്തു കളയരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ